രണ്ട് കവിതകൾ
രശ്മി കിട്ടപ്പ
വഴികള്‍
ഒരുവഴി പലവഴികളായ് പിരിച്ച്
നീയാണെന്റെ ദിക്കു
തെറ്റിച്ചത്
വഴിവക്കിലെ കാട്ടുമുല്ലയിൽ
പരിഹാസച്ചിരി
കൊളുത്തിയതും
പതുങ്ങിനിന്ന
ചെന്നായ്ക്കൂട്ടത്തിലേക്ക്
എല്ലിൻകഷ്ണങ്ങൾ എറിഞ്ഞതും
എനിക്കു മുൻപേ പോയ നീതന്നെയായിരുന്നു
കടലിനെക്കുറിച്ചോർത്തോർത്ത്
വറ്റിപ്പോകുന്ന
പുഴപോലെ
നിന്നിലേക്കെത്താനാവാതെ
എന്റെയീ തളർന്ന
കാൽവെപ്പുകൾ
കടലോളമെത്താത്ത
പുഴയുടെ ദു:ഖം
ഓരോകടലും കരഞ്ഞുതീർക്കുന്നുണ്ടെന്ന്
നീയന്നു പറഞ്ഞതു
വെറുതെ
ഒരു കടലാസുതോണിയെപ്പോലും
മുക്കിക്കൊല്ലാൻ
കഴിയാതെ
എന്റെയുള്ളിലും
ഒരു പുഴ കരയുന്നുണ്ട്.
പലവഴികൾ
ഒരുവഴിയായിത്തീരുന്ന
കാലത്തിലൊരുനാൾ
നമുക്ക്
വരണ്ടൊരാ പുഴ കടക്കണം.
എന്നോ
തെളിനീർ തഴുകിയതിന്റെ
ഓര്‍മ്മകളുമായി
കിടക്കുന്ന
മിനുത്ത
വെള്ളാരങ്കല്ലുകൾ
ഒരുമിച്ച്
പെറുക്കിയെടുക്കണം...അവൾ
അവളാണ്,
മെഴുക്കുപുരണ്ട എന്റെ അടുക്കളയിലേക്ക്
മിന്നൽപ്പിണരുപോലെ ഓടിയെത്തുന്നവൾ
തട്ടിച്ചുംമുട്ടിച്ചും എന്റെ കറുത്തപാത്രങ്ങളെ
വെളുക്കെച്ചിരിക്കാൻ പഠിപ്പിക്കുന്നവൾ.
അവളാണ്,
മൌനംകൊണ്ട് കനത്തുപോയ ചുവരുകളിൽ
ഒരെട്ടുകാലിവലപോലും ബാക്കിവെക്കാത്തവൾ
പൊടിനിറഞ്ഞ, കറകൾവീണ തറയിലേക്ക്
ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞടുക്കുന്നവൾ
അവളാണ്, മെഴുക്കുപുരണ്ട എന്റെ അടുക്കളയിലേക്ക്
മിന്നൽപ്പിണരുപോലെ ഓടിയെത്തുന്നവൾ
തട്ടിച്ചുംമുട്ടിച്ചും എന്റെ കറുത്തപാത്രങ്ങളെ
വെളുക്കെച്ചിരിക്കാൻ പഠിപ്പിക്കുന്നവൾ.
അവളാണ്,
മൌനംകൊണ്ട് കനത്തുപോയ ചുവരുകളിൽ
ഒരെട്ടുകാലിവലപോലും ബാക്കിവെക്കാത്തവൾ
പൊടിനിറഞ്ഞ, കറകൾവീണ തറയിലേക്ക്
ഒരു കൊടുങ്കാറ്റുപോലെ പാഞ്ഞടുക്കുന്നവൾ
ഞാൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കുന്നവൾ
എന്റെകൂടെ കരയുന്നവൾ
ഒച്ചിനെപ്പോലെയിഴയുന്ന എന്റെ പകലുകളിലേക്ക്
തീരാക്കഥകളുടെ കെട്ടഴിക്കുന്നവൾ
അവളാണ്,
കടുകുപാടങ്ങൾക്കപ്പുറത്തെ വെളിച്ചമില്ലാത്ത കൂരയിലേക്ക്
എച്ചിലുകൾ പൊതിഞ്ഞുകൊണ്ടുപോകുന്നവൾ
ഒരുനേരത്തെ തണലിനും തണുപ്പിനുമായി
ഉഷ്ണക്കൊടുങ്കാറ്റുകളെ സഹിക്കുന്നവൾ
അവളെയാണ്,
ഞാനെന്റെ നീലിച്ച ഏകാന്തതയുടെ വിഷമിറക്കാൻ
കനലെരിയുന്ന വാക്കുകൾകൊണ്ട് പൊള്ളിക്കുന്നത്
ആ കണ്ണുകളിലിരുളുന്ന മഴമേഘങ്ങൾ പെയ്താണ്
എന്റെയീ കണ്ണാടിക്കൂട് ഒരോ സ്വപ്നത്തിലും
നിറുത്താതെ ചോർന്നൊലിക്കുന്നത്
nice
ReplyDeleteഇതൊക്കെക്കഴിഞ്ഞ് വിരുന്നുകാരെത്തുമ്പോൾ പശ്ചാതലത്തിൽ ലയിച്ച് അദൃശ്യരാകുന്ന ഇതുപോലത്തെ നൂറുനൂറു ‘അവൾ’മാർക്ക് വേണ്ടി രശ്മി രചിച്ച ഈ കവിത നമ്മളിൽപ്പലരും മനസ്സിലെങ്കിലും പലപ്പോഴും പലവരികളായി കുറിച്ചുകാണും.വളരെ നന്ദി രശ്മി.
ReplyDeleteകരിയും ചുവരുമില്ലാതെ പോകുന്ന വാക്കുകള്‍!
ReplyDeleteകടലിനെക്കുറിച്ചോർത്തോർത്ത്
ReplyDeleteവറ്റിപ്പോകുന്ന പുഴപോലെ
നിന്നിലേക്കെത്താനാവാതെ
എന്റെയീ തളർന്ന കാൽവെപ്പുകൾ... നന്നായി